2010, നവംബർ 7, ഞായറാഴ്‌ച

കരിഞ്ഞ കടലാസുപൂക്കള്‍

******************
ഇന്നലെ പൊട്ടി തെറിച്ച 
കുന്നംകുളത്തെ പടക്ക ശാലയ്ക്ക് മുന്നില്‍ 
ഒരു പലസ്തീനിയന്‍ കവിത 
ചിതറി കിടക്കുന്നു. 

കവിയുടെ കടലാസുപൂക്കളില്‍ 
പാതിവിരിഞ്ഞ ഇതളിലൊരു 
ചോര കരിഞ്ഞ നിറമുണ്ടാകും .

മുറിവേറ്റ ഇതളുകള്‍ക്ക് 
ചക്രവാളച്ചുകപ്പിലേക്ക് വിടരാന്‍ 
അലറി കരയുന്ന തിരകളുണ്ടാകും 

വേരുകള്‍ ക്ക് പടര്‍ന്നു കയറാന്‍ 
ആകാശ ഗംഗയില്‍ പടവിടിഞ്ഞ 
നക്ഷത്രങ്ങളുടെ നനവുണ്ടാകും . 

പച്ച ഞരമ്പുകളില്‍ തൊലിയടര്‍ന്ന 
വെളിച്ചത്തിന്‍റെ സൗര യൂഥങ്ങള്‍ 
ഇരുട്ടിലേക്ക് മുഴച്ചു നില്‍ക്കും 

മഴ രാകിയ മൂര്‍ച്ചയില്‍ 
മുള്ളിലൊരു സ്നേഹത്തിന്‍റെ തുള്ളി 
മരവിച്ച് കൂര്‍ത്തിരിക്കും .

വഴിതെറ്റിയ പരാഗരേണുക്കളില്‍ 
പ്രണയമൊരു ഇണ പിരിഞ്ഞ 
കരി വണ്ടിനോട് കലഹിക്കും.

ശിഖരങ്ങള്‍ നാമ്പുകളടര്‍ത്തിയ 
കൊടുങ്കാറ്റിനോട് കയര്‍ത്ത് 
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ പൊഴിക്കും .

വേദന നീലിച്ച മൊട്ടുകളില്‍ 
അനാഥ മാക്കപ്പെട്ട വര്‍ണ്ണങ്ങളുടെ 
നേര്‍ത്ത നിലവെളി കൂമ്പി നില്‍ക്കും

മണ്ണിന്‍റെ മുല ഞെട്ടു കളില്‍ 
ചിതലിന് നുണയാനൊരു വിരഹം 
ഇലത്തുമ്പില്‍ ജീവനറ്റ് അടരാതിക്കും .

ഗാസയിലെ കടലാസുപൂക്കള്‍ 
പടക്കങ്ങളായ് വെന്തടിഞ്ഞാലും 
അക്ഷരം നിനക്കൊരു നാളമായ് 
കാലത്തിന്‍റെ മുറിവില്‍ തങ്ങി നില്‍ക്കും.

3 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ആസ്വാദനത്തിന്റെ ഒരു പാടു വാതായനങ്ങള്‍ തുറന്നു തരുന്നു ഷംസിന്റെ കവിത. ജീവസ്സുറ്റ ഒരു പാടു ബിംബങ്ങള്‍ കവിതയ്ക്ക് വിവിധ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു. നല്ല കവിത

അക്ഷരത്തിന്റെ - അറിവിന്റെ - നാളം അതെന്നും കെടാതെ നില്‍ക്കട്ടെ.

Manoraj പറഞ്ഞു...

കൊള്ളാം ഈ കവിത. ഒട്ടേറെ ചിന്തിപ്പിക്കുനുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

valare nalla varikal.. artha thalangal anekam..