2010, മേയ് 4, ചൊവ്വാഴ്ച

*മൊസ്യുളിലെ കിളിക്കൂട്ടം

--------------------
പണ്ടവര്‍
ചിറകിന്
ആകാശ മുള്ളവര്‍ .
ആകാശത്തിന്‌
അതിരുകളി ല്ലാത്തവര്‍ .

വിതച്ചവര്‍
കൊയ്തവര്‍
ആകാശ ചരുവിലെ
മഴ വിത്ത് തിന്നവര്‍ .

വിശന്നപ്പോള്‍
കൂട്ടിലടക്കപ്പെട്ടവര്‍
കൊക്കുരുമി പിന്നെയും
കളപ്പുരകള്‍ നിറച്ചവര്‍ .

വസന്ത കാലങ്ങളില്‍
ഇടി മുഴങ്ങിയപ്പോള്‍
വെള്ളിടി ക്കതിരിനായ്
തോളുരുമ്മി പറന്നവര്‍ .

കൊക്കുകളുരസി
കൊത്തി മരിക്കുമ്പോള്‍
കിഴക്കും പടിഞ്ഞാറും
തെക്കും വടക്കു മില്ലാത്തവര്‍ .

വഴികള്‍ നാളെ ഇഴവിട്ട
നാളുകള്‍ ചിക്കിയാല്‍
പിന്‍വിളിയില്‍ ഓര്‍ക്കാന്‍
നന്മ പതിരിലും പൂവിട്ടവര്‍ .

മുളയില്ലാ വിത്തിന്‍റെ
കതിര് കുലച്ച പ്പോള്‍
പാടത്ത് വിതയിട്ട
കഴുകന്‍റെ നെഞ്ചില്‍
കൊത്തി ചികഞ്ഞവര്‍ .

ഇന്നവര്‍
മണ്ണില്‍ നിന്നും
വംശ ശിഖരങ്ങള്‍
പറിച്ചെറിയപ്പെടുന്നവര്‍ .

മെരുക്കി യെടുക്കാന്‍
കൂട്ടം തെറ്റിച്ചവര്‍
പേരിലും വേരിലും
പച്ച കുത്തി
കൂട്ടം പിരിച്ചവര്‍ .

ചിറകിനാകാശമില്ലാത്തവര്‍
തെക്കും വടക്കും
കൊത്തി മരി ക്കാന്‍
കിഴക്കും പടിഞ്ഞാറു മായ്
തരം തിരിക്കപ്പെട്ടവര്‍

വലകളും കെണികളും
കൊത്തി മാറ്റി
ചിറകറ്റു പിടയുന്ന
കിളിയുടെ കൂട് തേടാം
നേരിന്‍റെ ഉറവുള്ള
കണ്ണുകള്‍ ചേര്‍ന്ന് വാങ്ങാം.

വറ്റാത്ത കനലിലെ
നോവുകള്‍ ഊതി
തിമിര മുറയുന്ന കുഴികളില്‍
ചേര്‍ത്ത് തുന്നാം .

ഇരുട്ടിന്‍റെ ഭാണ്ഡങ്ങള്‍
ചുമലി റക്കി
എരിയുന്ന കനലി ന്‍റെ
മുനകളാവാം .
നേരിന്‍റെ കണ്ണു കള്‍
കൊത്തി പറക്കുന്ന
കഴുകന്‍റെ കൂടിന്
കല്ലെറിയാം .
------------------------------
ഷംസ് ബാലുശ്ശേരി
*മൊസ്യുള്‍ ..
ആയിരക്കണി ക്ക്‌ വര്‍ഷം ചരിത്ര പൈതൃക മുള്ള ,സാംസ്കാരിക പൈതൃക മുള്ള ടൈഗ്രിസ്‌ നദിക്കരയിലെ ഒരു പട്ടണം ..ബാഗ്ദാദു കഴിഞ്ഞാല്‍ ഇറാക്കിലെ ഏറ്റവും വലിയ പട്ടണം
.

2010, ഏപ്രിൽ 3, ശനിയാഴ്‌ച

കലിയുഗ സത്യങ്ങള്‍

------------

കലിയുഗമാണ്
ഗാന്ധിയുടെ നാട്ടില്‍
സത്യത്തെ സ്വപ്നം കാണരുത്
അത് സങ്കല്‍പങ്ങളുടെ പ്രേതമാണ്‌ .

സത്യം കൊത്തിയ ആ
ശില്‍പ്പിയെ നോക്കു
പണ്ട്‌ കൈകളുണ്ടായിരുന്നു .
ആ ചിത്രമെഴുതിയയാള്‍
ഈ നാട്ടു കാരനായിരുന്നു .
കല്ലേറ് കൊള്ളുന്ന ഭ്രാന്തനെ കണ്ടോ
വാക്കുകളില്‍
നേരിന്‍റെ അക്ഷരങ്ങള്‍ നിറച്ച
കവിയായിരുന്നു.

ആദിമ ചിന്താ മണ്ഡല ത്തില്‍
ആര്‍ഷ സംസ്കാരത്തിന്‍റെ
തെരു വീഥിയിലെ
കാലത്തെ ചൂണ്ടി
അപരിഷ്കൃത സത്യങ്ങള്‍
ഊതി കാച്ചണമെന്നു പറഞ്ഞവര്‍

നീ പരിഷ്കൃതന്‍
ഇനി കണ്ണു തുറക്കുക
കാഴ്ചയുടെ തന്മാത്രകള്‍
വിഘടിപ്പിച്ചിരിക്കുന്നു.
കാതു തുറക്കുക
കേള്‍വിയുടെ
സമനില തെറ്റിച്ചിരിക്കുന്നു .
വായ തുറക്കുക
നാവ് മുറിച്ചു കഴിഞ്ഞു .

നീ നഗ്ന നാണെന്ന് പറയുന്ന
കുട്ടിയുടെ തല വെട്ടുകയല്ല
വളരുന്ന രാജ്യ ദ്രോഹികളെ
കുഴിച്ചു മൂടുകയാണ്.
ശൂല മുനകളാള്‍ എഴുതാനും
എഴുത്താണി മുനകളാള്‍
വധിക്കാനും
നീ പഠിച്ചു കഴിഞ്ഞു .

--------------------------ഷംസ്

2010, മാർച്ച് 5, വെള്ളിയാഴ്‌ച

പ്രവാചകന്‍


----------------
ഞാനാണ് സത്യം
മോക്ഷം നല്‍കാന്‍
തെരഞ്ഞെടുക്കപ്പെട്ടവന്‍ .

ജീവിത ത്തില്‍
കണ്ണും കാതും കൂര്‍പ്പിക്കുക
വഴിയിലോരോ
ഇരുട്ടിലും വെളിച്ചത്തിലും
ഞാനുണ്ട് .

വഴിയില്‍ പതുങ്ങി നില്‍ക്കേണ്ട
പ്രലോഭനങ്ങളില്‍ വീഴ്ത്തി
ഇരുണ്ട ദീപിലേക്ക് വിളിക്കാന്‍
എന്‍റെ വലയം നിന്‍റെ ചുറ്റുമുണ്ട് .

പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല
നിയോഗിക്ക പ്പെട്ടവരന്ന്
വിശേഷിക്കപ്പട്ട
കൃഷ്ണനെയും കര്‍ത്താവിനെയും
മുഹമ്മദിനെയും
ഞാന്‍ നശിപ്പിച്ചു .
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്നു
പറഞ്ഞവനെയും .

മതങ്ങളിലെ
കറുപ്പ് മാത്രം തെരച്ച്
നീല വലയങ്ങളില്‍ വിരിയുന്ന
ചുവന്ന പൂക്കളെ
സ്വപ്നം കണ്ടു നീയൊരു
കമ്മ്യുണിസ്റ്റല്ലാതായി .

സ്വര്‍ഗം കനം തൂങ്ങി
ആകാശ മിടിഞ്ഞാല്‍
കൈകള്‍ ഉയര്‍ത്തി പിടിക്കുമെന്ന്
ആക്രോശിക്കുമ്പോള്‍
തലയില്‍ നരക തീ
വീഴുമെന്ന ഭയം നിനക്കില്ല .

സൂര്യന്‍ വീണു ടഞ്ഞാല്‍
വരാനിരിക്കുന്നവര്‍ക്ക്
ജീവന്‍റെ കെട്ട് പോകാത്ത തിരി തേടി
നീയൊരു വിശ്വാസിയാ കാതെ
പിന്തിരിഞ്ഞു നില്‍ക്കുന്നു.

എനിക്ക് മതമില്ല
ദിവ്യ പുരുഷന്‍ മാര്‍
ശുക്ല പൂക്കള്‍ വിരിയിച്ചു
വംശം വളര്‍ത്തുന്ന
താമര തണ്ടിലെ രോമമല്ല
എന്‍റെ വേരിലെ വിശ്വാസം.

അവസാനം
എന്നോട് പട വെട്ടി നീയും
വഴിയില്‍ പിടഞ്ഞു മരിക്കും .
പ്രവാചകന് മരണമില്ല
ഞാനാണ് മരണം .
-----------------------------ഷംസ്

2010, ജനുവരി 13, ബുധനാഴ്‌ച

സര്‍ക്കാര്‍ ക .പ.

***************
സര്‍ക്കാരാപ്പീസ്
--------------
മുട്ടുവിന്‍ തുറക്കപ്പെടും
പണമില്ലെങ്കില്‍ അടയ്ക്കപ്പെടും .

പോലീസ് സ്റ്റേഷന്‍
---------------
മുട്ടുവിന്‍ അടക്കപ്പെടും
പണമുണ്ടെങ്കില്‍ രക്ഷപ്പെടും .

വിദ്യാഭ്യാസം
------------
മുട്ടേണ്ട തുറന്നിട്ടിരിക്കുന്നു
പണമുണ്ടെങ്കില്‍ കയറി പറ്റാം.

സര്‍ക്കാരാശുപത്രി
-----------
മുട്ടി തുറക്കാം
പണമുണ്ടെങ്കിലും രക്ഷപെടില്ല..

മദ്യ ഷാപ്പ്
----------
മുട്ടി തുറപ്പിക്കാം
പെട്ടിയില്‍ നിറയെ ഗാന്ധിയെ കാണാം.

ഞാന്‍
--------
മുട്ടിയാലും തുറന്നാലും കാണില്ല
പണം തന്നാലൊരു വോട്ടു തരാം .

---------------------------ഷംസ്

2009, ഡിസംബർ 24, വ്യാഴാഴ്‌ച

പ്രവാസം


--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .

സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .

താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .

വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷം
സ്

2009, ഡിസംബർ 6, ഞായറാഴ്‌ച

അമ്മയുടെ തിരുമുറിവുകള്‍

*--------------------------------------------*

അര്‍ദ്ധ രാത്രിയില്‍
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .

പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്‌
അപ്പോസ്തലര്‍
നല്‍കിയത് .

വീഞ്ഞ് കുടിച്ച്‌
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട്‌ ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .
-------------------------ഷംസ്
december6

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

ആധുനിക കവിത

---------------

















നഗ്നയാണ്‌ ,അണിയിച്ചൊരുക്കിയെന്നെ നാണം കെടുത്തല്ലേ .
-------------------------------------------------------ഷംസ്