2009, ഡിസംബർ 24, വ്യാഴാഴ്‌ച

പ്രവാസം


--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .

സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .

താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .

വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷം
സ്

2009, ഡിസംബർ 6, ഞായറാഴ്‌ച

അമ്മയുടെ തിരുമുറിവുകള്‍

*--------------------------------------------*

അര്‍ദ്ധ രാത്രിയില്‍
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .

പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്‌
അപ്പോസ്തലര്‍
നല്‍കിയത് .

വീഞ്ഞ് കുടിച്ച്‌
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട്‌ ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .
-------------------------ഷംസ്
december6

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

ആധുനിക കവിത

---------------

















നഗ്നയാണ്‌ ,അണിയിച്ചൊരുക്കിയെന്നെ നാണം കെടുത്തല്ലേ .
-------------------------------------------------------ഷംസ്

2009, നവംബർ 5, വ്യാഴാഴ്‌ച

ചാലിയാര്‍



എന്‍റെ മാറു വലിച്ചു കീറി
കരം പിരിക്കുന്നവരെ
കരയാനും വേദനിക്കാനും
നിങ്ങള്‍ക്ക് എന്തവകാശം ?
നിങ്ങള്‍ കുരുതി തന്നവര്‍
എന്‍റെ മടിത്തട്ടില്‍ ഉറങ്ങുന്നു.
എന്നെ കെട്ടഴിച്ചു വിടൂ
അവരെ ഉണര്‍ത്താതെ
ഞാനൊന്നു കരഞ്ഞു ഒഴുകട്ടെ
ഭരണ കൂടങ്ങളിലേക്ക് ..
--------------------------ഷംസ്

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ചില അപ്രശസ്തമായ കാര്യങ്ങള്‍



ഒരാള്‍ കുരിശും പേറി
മുറ്റത്തെത്തി
പള്ളിയുടെ
മുകളിലേക്കാ ണ ന്കില്‍
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല .
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------shams

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഞാന്‍ പൌരന്‍

--------------
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്

പ്രണയ വിവാഹം


------------------
നീ പിരിഞ്ഞു പോകുമ്പോള്‍
എന്റെ ഹൃദയം പൊട്ടിത്തെറിക്കും
അതിലെ ഓരോ തന്‍ മാത്രയും
നിന്നെ പ്രണയിച്ചു മരിക്കും .
നീ പിരിയാതിരുന്നാല്‍
കുറേ നുണകള്‍ പരസ്പരംകോര്‍ത്ത്‌
നാം സൂക്ഷിച്ച താലി ച്ച രടില്‍
മുറുകി പ്രണയം മരിയ്ക്കും.
അവസാനംതെമ്മാടി ക്കുഴിയി ലേക്ക് നോക്കി ഉറങ്ങാന്‍
കല്ലറയില്‍ നമ്മുടെ പേര് ചേര്‍ത്തു കൊത്തും .
-------------------------ഷംസ്

ഷാജഹാന്‍

---------------
ഞാന്‍ നിന്നെപ്രണയി ക്കുമ്പോള്‍
നീയെന്റെ തടവുകാരിയാണ്
ഓര്‍മ്മകളെ പൂട്ടിയിടാന്‍
താജ് മഹല്‍ പണിത്
ഞാനത് തെളിയിച്ചു

നീ എന്നെ പ്രണയിക്കുമ്പോള്‍
നീ സ്വതന്ത്രയാണ്
ഗോപികാ സ്വപ്‌നങ്ങള്‍
കാതില്‍ ഇരമ്പുമ്പോള്‍
ഓടക്കുഴല്‍ ഊതാതെ
യമുനാ തീരത്ത്
കൂടാരംഞാന്‍ തുറന്നു പിടിച്ചു

പ്രണയത്തിനു അടിമയുടെ നിറമാണ്
വെണ്ണ കല്ലില്‍ വിശന്നുറ്റിയ
വിയര്‍പ്പു കറ നോക്കി
വാള്‍ തല മിന്നിയപ്പോള്‍
പ്രാണന്‍ കാറ്റില്‍ തുപ്പിയ
ഇണയുടെ പിടച്ചിലില്‍
അടിമ പ്പെണ്ണിന്‍റെ രോദനം

അവതാരങ്ങള്‍ ഭരിക്കുന്ന
ആദിമ ഭാരത വീഥിയില്‍
ഓളങ്ങള്‍ ചുവപ്പിച്ചതും
അദ്ധ്വാനങ്ങള്‍ കവര്‍ന്നതും
കുടീരത്തിലെ ആത്മാക്കള്‍ക്ക്
പ്രണയത്തിന്റെ നിറം പൂശാനല്ല

കാലമെന്നെങ്കിലും ഭൂപടം തേച്ചു മിനുക്കി
വംശ ചിഹ്നങ്ങള്‍ കവര്‍ന്നാല്‍
നിങ്ങളുടെ തലമുറകള്‍
ഒരു ദിവ്യ മിനാരമായ്
പ്രണയത്തിനു മുയരത്തില്‍
ഞങ്ങളെ ഹൃദയത്തില്‍ പച്ച കുത്താനാണ്‌ .
----------------------- ഷംസ്

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച


സ്വാതന്ത്ര ദിന ചിന്തകള്‍
--------------------
വിശക്കുമ്പോള്‍
മഴയില്‍ മുളച്ച കിണറ്റിലെ മധുരം
ഭിക്ഷ ചോദിച്ചവളെത്തും ...

പകല്‍ മഴയില്‍ നനഞ്ഞു ഒട്ടിയ
ചരടറ്റ പാവാട
അവളുടെ ഇടത്ത് കൈ വിരലുകള്‍
താങ്ങി നിര്‍ത്തും

അവളുടെ വലതു കൈ
പിച്ച പാത്രത്തിലെ മൂവര്‍ണ്ണ പതാക
നനയാതെ നോക്കും

അടുപ്പില്‍ തിളക്ക്യുന്ന പായസ ചെമ്പിന് മുന്നില്‍
വരിയ്ക്കു നിര്‍ത്തി
മാറില്‍ കൊടി കുത്തി കൊടുക്കുമ്പോള്‍
തിരിയിടുന്ന അവളുടെമുല ക്കണ്ണ്ണ് തടവി രസിച്ച്
ഉച്ചത്തില്‍ വിളിപ്പിക്കണം
മേരാ ഭാരത്‌ മഹാന്‍ ഹേ ....
-----------------------------ഷംസ്

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഒട്ടക മനുഷ്യന്‍

പുഴയുടെ
വാതിലില്‍
ഒരു വടവൃക്ഷം
കാട്ടാറിനെ താരാട്ടി
ഉറക്കുന്നവള്‍
മരതക കാട്ടിലെ
മുത്തശ്ശിയാണവര്‍


തണല്‍
തേടിയവരത്തി
ഉറക്കം നടിച്ചവര്‍
തായ്‌ ഞരമ്പുകള്‍
കൊത്തിപ്പറിച്ച്
പട്ടട വിറകിനായ്‌
മാറ്റി വെച്ചു


ഉടയാളര്‍
ഭരണ കൂടത്തിന്‍
രഥ ചക്രങ്ങള്‍
സിംഹാസനത്തിന്‍
ചുവടു ഉറപ്പിക്കാന്‍
കഴുകു മരങ്ങള്‍
അടിമ തൊഴുത്തുകള്‍
വിഷാഗ്നി മയങ്ങും
ആയുധ പുരകള്‍
അധികാര ചിഹ്നത്തില്‍
തായ്‌ മുറിയാദ്യം
മുറിച്ചു മാറ്റി


അവകാശ ചാര്‍ത്തില്‍
അരമനകള്‍
അന്തപുരങ്ങള്‍
ചിത്രമണി തൊട്ടില്‍
അരയന്ന പല്ലക്ക്
സ്വര്‍ണം പൊതിഞ്ഞ
ശവപ്പെട്ടി കൂടുകള്‍
ആട്യത്ത സംസ്ക്കാര
സ്തൂപങ്ങള്‍ പണിയാന്‍
മേല്‍മുറി പരമ്പരകള്‍
ഈര്‍ന്നു മാറ്റി


കുരിശുകള്‍ മിനാരങ്ങള്‍
യാഗാഗ്നി കുണ്ടങ്ങള്‍
പുരോഹിത പീoങ്ങള്‍
വിശ്വാസ ബിംബങ്ങള്‍
കോലളവില്‍ ശിഖരങ്ങള്‍
ഓരോന്നായ്‌ വീണ്ടും
മുറിച്ചെണ്ണി മാറ്റി


കോടാലി നാക്കില്‍
കാടിന്റെ ചോര
മഴുവിന്റെ കൈകള്‍
തളരാതിരിക്കാന്‍
തലമുറകള്‍ പണ്ടേ
ഒടിയാത്ത കാതല്‍
ഉഴിഞ്ഞു വെച്ചു.


ചില്ലകള്‍ അരിയുമ്പോള്‍
ചിറകറ്റ പക്ഷികള്‍
മരുപ്പച്ച തേടി
ചക്രവാളത്തില്‍
മുടന്തി പറക്കുന്നു
ഭൂമിയുടെ മുലപ്പാല്‍
വറ്റിച്ചെടുത്താല്‍
ഹരിതക നാമ്പിന്റെ
ചുടല പറമ്പ് ...


മരം നാട്ടാലൊരു
മഴത്തുള്ളി വാങ്ങാം
മഴ പെറ്റാലൊരു
അരുവി പിറക്കും
പുഴയുടെ ചുറ്റും
മഴക്കാട് പൂക്കും
മരുതരുവിലൊരു
ബുദ്ധനെ കിട്ടും


മരം മുറിച്ചാല്‍
പുഴ യുണങ്ങും
പുഴ മരിച്ചാല്‍
മരുഭൂമിയാകും
ദാഹത്തിന്‍ നുര
തേറ്റയെടുത്ത്
ഒട്ടക മനുഷ്യനായ്‌
പരിണമിക്കാം ....
---------------------------sHAMs

മതഭ്രാന്തരും മനുഷ്യരും

--------------------------
നിങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടവര്‍
സ്വര്‍ഗ്ഗ വാടിയിലെ
ആപ്പിള്‍ മരത്തില്‍ പൂത്ത
പാപത്തിന്റെ സന്തതി കളെന്നു
സ്വയം ഉരിവിട്ടു പഠിച്ചവര്‍ .


പാപങ്ങള്‍ ചെകുത്താന്റെ
സൂത്രങ്ങളെന്ന് കണ്ടത്തി
ദൈവത്തെ ആവാഹിച്ചെടുക്കാന്‍
മാന്ത്രിക മരുന്ന് തേടുന്നവര്‍ .


അധികാരത്തിന്‍ അമൃത് കൊതിച്ച്
വംശീയതയുടെ പുലി മടയില്‍
ഇടയനെ വിറ്റ ആട്ടിന്‍ പറ്റം.


ചേരി തിരിഞ്ഞ് വര്‍ഗങ്ങള്‍
തലകള്‍ ഉടഞ്ഞു ചരിയുമ്പോള്‍
സ്വാതന്ത്രത്തിന്‍ നാക്ക് നുണഞ്ഞ്
ചുടു ചോര കുടിക്കുന്നവര്‍ .


സ്വര്‍ഗ്ഗ പ്രവേശനത്തിന്
അയല്‍ക്കാരനെ ബലിയര്‍പ്പിച്ചവര്‍
പാപം കഴുകിയ കാണിക്കയായ്
തല കാവല്‍ക്കാരന് കൊടുക്കുന്നവര്‍ .


ഞങ്ങള്‍ മണ്ണില്‍ പിറന്നു
മണ്ണിലൊടുങ്ങുന്നവര്‍ ...


വിയര്‍ത്ത മണ്ണിനെ പെണ്ണാക്കി
ചുറ്റും പരമ്പരകളെ സൃഷ്ടിച്ചവര്‍
ഭൂമിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ഉയര്‍ത്തി
ആത്മാവിനെ പുറം തള്ളിയവര്‍


മന്ത്രങ്ങളും സോത്രങ്ങളും
വിശപ്പില്‍ ദഹിക്കാന്‍ മറന്നവര്‍
വഴികാട്ടി നക്ഷത്രങ്ങളും
തിരുപ്പിറവികളും മുന്നില്‍
നയിക്കാനില്ലാത്തവര്‍...


നിങ്ങളും ഞങ്ങളും നാളെ
നമ്മള്‍ അല്ലന്നു പറയുമ്പോള്‍
ഞങ്ങളൊരു കുരിശ് പണിയും
പ്രവാചകന്‍മാരെ ഓര്‍ക്കാനല്ല
മാലാഖമാരുടെ ചിറകരിയാന്‍
നിങ്ങള്‍ വളര്‍ത്തിയെടുത്ത
ചെകുത്താന്‍മാരെ തളയ്ക്കാന്‍...
-----------------------------------------ഷം
സ്

2009, ജൂലൈ 22, ബുധനാഴ്‌ച

മനസ്സ്‌

---------
തുറന്നു പിടിച്ചാല്‍
ചക്രവാളത്തിലേക്ക്
വെളിച്ചം തേടി
പറന്നു പോകും .
അമര്‍ത്തി പിടിച്ചാല്‍
ചിറ കൊടിയുന്ന
മരണ വെപ്രാളം .
പിടുത്തം തെറ്റിയാല്‍
തിരിഞ്ഞ് കൊത്തും .
മെരുക്കിയെടുക്കാന്‍
കൂട്ടിലടച്ചിട്ടു.
കൂടിനു പുറത്ത്‌ ആളുകള്‍
ചങ്ങല യുമായ്‌
കാത്തിരിക്കുന്നു.
കിളിയെ തുറക്കുന്ന
കൈകളെ പൂട്ടാന്‍
നീ തന്നെ കണ്ടു പിടിച്ച
മരുന്നാണത് .
----------------------sHAMs

2009, ജൂലൈ 18, ശനിയാഴ്‌ച

കണ്ണാടി

-----------
ചങ്ങാതി പിണങ്ങി പ്പോയപ്പോള്‍
ഞാനൊരു കണ്ണാടി വാങ്ങി
ചങ്ങാതി യായ ഒരാള്‍ വിറ്റതാണ് എന്നെ
കണ്ണാടി പറഞ്ഞു .
കണ്ണാടി ചീന്തിനോക്കിയപ്പോള്‍
കരിവാളിച്ചൊരു പാതി മുഖം,
മറു പാതിയില്‍ പഴയൊരു
മരക്കുരിശും
മുപ്പത്‌ വെള്ളിക്കാശും
-------------------ഷംസ്

2009, മേയ് 21, വ്യാഴാഴ്‌ച

പട്ടിണി തിരകള്‍

------------
കോരന്
കുമ്പിളില്‍ നിന്നും
കഞ്ഞി ചട്ടി ദൂരം
എഴുത്തോലകളിലെ
പൊട്ടിച്ചെറിയാനുള്ള
ചങ്ങലയുടെ നീളമാണ്

ചുറ്റികയും
അരിവാളുംഅടര്‍ന്നു പോയ
ചെങ്കടലിന്റെ അടിത്തട്ട്
കോരിയ പാത്രത്തില്‍
കാലം ചേര്‍ത്ത തിരകളില്ല
ചങ്കറ്റ സഖാക്കളുടെ രക്തക്കറ

ദിശ തെറ്റിയ കപ്പിത്താന്‍മാര്‍
പുത്തന്‍ കൂറ്റില്‍ എഴുതിയ
വാറോല യിലെ മുദ്രാവാക്യം ......

രക്തസാക്ഷി നാമം വാഴ്ത്തുക
പണം പിരിക്കുക തൊട്ടികളില്‍
പണിതുയര്‍ത്തുക സൌധങ്ങള്‍
മുദ്രാ വാക്യ തൊഴിലാളികളെ
കഞ്ഞി ചട്ടികള്‍ തീറ്റി പോറ്റും

കോരന്‍ നീട്ടി തുപ്പീ മുറി ബീഡി
ലക്‌ഷ്യം മുഴുവന്‍ മാറി മറിഞ്ഞു
ഉന്മേഷത്തില്‍ വയലേലകളില്‍
ഉത്സാഹത്തിന്‍ കൊടിയേറ്റം
ഒളിവിലിരുന്നു പടയണി ചേര്‍ന്നു

പന്നികൂട്ടില്‍ നോക്കിയിരിക്കും
പട്ടിണിയില്ലാ നേതൃത്വത്തിന്‍
അധിനിവേശ കാറ്റിന്നെതിരെ
പട്ടിണി കനലുകള്‍ നീറി കത്തി

തിരകള്‍ മുഴവന്‍ വറ്റി വരണ്ടു
വിണ്ടു കീറിയ നക്ഷത്രം
ചുവന്ന മണ്ണില്‍ ഉരുകിയൊലിച്ചു

കളകള്‍ വെട്ടി അറച്ച കൈകള്‍
വിത്തുകള്‍ പാകിയ മണ്ണില്‍ തന്നെ
മുഷ്ടി ചുരുട്ടി ചിഹ്നം മാറ്റി
ചുവന്ന കൊടിയില്‍ തുന്നി ചേര്‍ത്തു
മാറ്റം തന്നെ വിപ്ലവ വാക്യം
-----------------------------------ഷംസ്

2009, മേയ് 16, ശനിയാഴ്‌ച

നിഴല്‍

ഗര്‍ഭ സഞ്ചിയില്‍
ഇരുട്ടില്‍ കിട്ടിയ അനക്കം
പുലരിയില്‍ ഉണര്‍ന്ന്
പകലിനോടൊപ്പം വളര്‍ന്നു

അഹങ്കാരത്തിന്റെ നട്ടുച്ച
മധ്യായനതിന്റെ ആലസ്യം
വൈകുന്നേരം
ചക്രശ്വാസം വലിച്ച്
സന്ധ്യയില്‍ ചേക്കേറി

തനിയാവര്‍ത്ത നങ്ങളില്‍
ജന്മാന്തരങ്ങളുടെ
വഴിപ്പൊത്തില്‍
കണയൊടിഞ്ഞ ആയുസ്സ്‌
ലാടം തേഞ്ഞ കാലനെ
ചൂണ്ടലിട്ടിരുന്നു

മാലിന്യങ്ങള്‍ പതിഞ്ഞ
മെതിയടി ചിതലരിച്ച്
ഓര്‍മകളുടെ ആണിയിളകി
ജന്മം തെക്കോട്ട്‌
തല വെച്ചുറങ്ങി

അനാഥമായി
പാതി കത്തിയ ചിത
ആരൊ ഉഴുതു മറിച്ചപ്പോള്‍
തലയോട്ടി പൊട്ടി
ചിറകു കരിഞ്ഞ നിഴല്‍
കാറ്റിലേക്ക് പറന്നു...

വഴിവക്കിലെ
മഹാ മൌന
ശിഖരത്തിലെത്തുന്ന
യാത്രക്കാരെ
ചുണ്ണാമ്പ് ചോദിച്ച്

പേടിപ്പിക്കുന്നു
------------------------ഷംസ്.

2009, മേയ് 8, വെള്ളിയാഴ്‌ച

പാദ മുദ്രകള്‍

ചാട്ട വാറിന്റെ
അലര്‍ച്ചകള്‍
ചുര മിറങ്ങാത്ത
കൊല്ലികളില്‍
ചെകുത്താന്‍ കാറ്റായി
വീശിയടിച്ചു

താഴ്വാരങ്ങളില്‍
വസൂരിപ്പനിയില്‍
പട്ടിണി
വെളിച്ചപ്പാട് തുള്ളി

എണ്ണകറപ്പുകള്‍
പാടവരമ്പില്‍
ചളി പുരണ്ട രേതസ്സുമായ്
ചുട്ട കണ്ണീരില്‍ പാട്ടമളന്നു

കോളറ പിടിച്ച വിശപ്പ്‌
കല്ലച്ച് കൂടങ്ങളില്‍
കടലാസിനു തീപിടിച്ചു

ധാന്യ പുരകളിലെ
അടച്ചിട്ട നിലവറകളില്‍
ദുര്‍ മേദസ്സുകള്‍ ഉരുകി
കരിന്തിരി കത്തി

രൌദ്ര ഭാവം പൂണ്ട
ആഹ്വാന തരംഗങ്ങള്‍
ചിന്താ കൂപങ്ങളില്‍
തുടിതാള നൃത്തം ചവിട്ടി

കൊടിയും ജാഥയുമായ്‌
കടലെടുത്ത മനസ്സുകളുടെ
പാത കളിലെവിടെയും
പാദമറ്റു പോകാത്തവര്‍ ,
പ്രകൃതിയോട് മല്ലിട്ടവര്‍
പത്തായ പുരയോട്
പട വെട്ടിയപ്പോയാണ്
കബനീ നദി ആദ്യം ചുവന്നത്
.---------------------------------ഷംസ്

2009, മേയ് 3, ഞായറാഴ്‌ച

കാഴ്ച

മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ ..?
നീ ചോദിച്ചു

കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ പറഞ്ഞു

കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു

കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു

കണ്ണടയും കണ്ണും ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി നടക്കുന്നു
നിന്നെ കാണാന്‍ .....
-------------------------sHaMs

2009, മാർച്ച് 24, ചൊവ്വാഴ്ച

..കുത്തഴിക്കപ്പെട്ടവള്‍


പുസ്‌തകത്താളിലെ
മയില്‍പ്പീലിയായ്‌
നിള സ്വപ്നത്തില്‍
ഉറങ്ങിയെണീറ്റു


ജീര്‍ണങ്ങളില്‍
ദുര്‍ഗ്ഗന്ധത്തില്‍
പുലര്‍ച്ചെ
മന്ത്രാക്ഷരങ്ങള്‍
മാതൃബലി


മലം ഒട്ടിപ്പിടിച്ച
വസ്‌ത്രങ്ങള്‍
നിന്റെ നഗ്നതയില്‍
പഴയ സങ്കീര്‍ത്തനങ്ങള്‍
ആറാനിട്ടിരിക്കുന്നു


മണല്‍കൊയ്‌ത്തുകാര്‍
ഗര്‍ഭപാത്രം തുരന്ന്
ഭ്രൂണത്തിന്റെ
കണ്ണുകള്‍കൊണ്ട്‌
പുതിയ നക്ഷത്രങ്ങള്‍
നിര്‍മ്മിക്കുന്നു


നഗ്നയാക്കപ്പെട്ടവള്‍
നാണം മറയ്‌ക്കാന്‍
ചെളിക്കുത്തുകളില്‍ നേര്‍ത്ത്‌
ഒരു വെള്ളിയരഞ്ഞാണമായ്‌
പൂണ്ടു കിടക്കുന്നു


പൊറ്റയടര്‍ന്ന സ്വപ്‌നം
ചോരയൊലിപ്പിച്ചെങ്കിലും
പണിതീരാത്ത പുതിയ
നക്ഷത്രക്കൂടാരത്തിലേക്ക്‌
ഒരുതോണി മണലും
തെളിച്ചു ഞാന്‍ നടന്നു.
--------------------------------sHaMs

2009, ജനുവരി 28, ബുധനാഴ്‌ച

വഴിതെറ്റിയവള്‍


സ്നേഹത്തിന്റെ വേരുകള്‍ ഇറങ്ങാത്ത
ഉപ്പുകലര്‍ന്ന നീര്‍ചാലുകള്‍
ഇരുട്ടില്‍തളംകെട്ടി
ഉറങ്ങാതെ കിടക്കുമ്പോള്‍
കുന്നിറങ്ങി വരുന്ന പുഴയുടെ ഭയം
അവളുടെ രാവുകളില്‍ കുത്തിയൊലിച്ചു

റേഷന്‍ കാര്‍ഡില്‍
രക്ഷിതാവിന്റെ ചതുര കോളത്തിലും
അമ്മയുടെ കണ്ണീര്‍ വീണു ചുരുണ്ട
കല്യാണ ഫോട്ടോയിലും
അച്ഛന്റെ പേര് ഒളിച്ചു കളിച്ചു

നാവു കുഴഞ്ഞ പുകയില മണം
അടച്ചു ഉറപ്പില്ലാത്ത വാതിലില്‍ കൂടി
ഒച്ചയടച്ച കരച്ചിലുകള്‍ പതുങ്ങിയ
അവളുടെ നെടുവീര്‍പ്പിന്‍ കൂടുകള്‍
ചുമരില്‍ തട്ടി വിയര്‍പ്പിച്ചു

കുളിക്കടവില്‍ സന്ധ്യക്ക്
പിഞ്ഞിയകല്യാണ വസ്ത്രവും
എടുത്തു കുളിക്കാന്‍ പോയ
റാന്തല്‍ തിരി പോലെ മഞ്ഞളിച്ച
അമ്മ പിന്നേ തിരിച്ചു വന്നില്ല .

പുഴക്കടവില്‍ ഒളിക്കഥകളും വീശി
ചൂട്ടു കറ്റകള്‍ പരക്കം പാഞ്ഞ്
കാണാതായ അച്ഛനെ
അമ്മയുടെ പുലകുളിയില്‍

കുത്തി കെടുത്തി മുറ്റമിറങ്ങി.

ദൂര യാത്രയില്‍ പാതി വഴിയില്‍

കണ്മറഞ്ഞ മനുഷ്യനെ തേടി
പേരറിയാത്ത സ്റ്റേഷനില്‍
ഇറങ്ങിയോടുമ്പോള്‍
ജീവിത നിയോഗമായ്നീണ്ട പാളവും
വണ്ടിയും അവളെ കാത്തു കിടന്നു ....

പച്ചക്കൊടികള്‍ വീശുമ്പോള്‍
ഉദരത്തിലെ രഹസ്യ തുടിപ്പുമായ്
റയില്‍ പാളത്തിലേക്ക് നടന്ന
അവള്‍ക്ക് വഴി തെറ്റിയിരുന്നില്ല.

2009, ജനുവരി 27, ചൊവ്വാഴ്ച

ഒലിവു മരങ്ങളുടെ കലണ്ടര്‍


ചീന്തിപ്പോയ ജന്മങ്ങളുടെ
അടിക്കുറിപ്പുകള്‍ നിറഞ്ഞ കലണ്ടര്‍
നിശബ്ദമായ നാഴിക മണിയുടെ
പെന്ടുലത്തിനു താഴെ
തകര്‍ന്ന ചുവരില്‍ തൂങ്ങിയാടി .

അക്ഷാംശ രേഖാംശങ്ങള്‍
കാലത്തിനു അതിരുകളിട്ടപ്പോള്‍
സമചതുര കള്ളികളില്‍
തടവില്‍ ഞെരുങ്ങിയ
തിയ്യതിക്കൂട്ടങ്ങള്‍ക്ക്
വംശം വിടാത്ത സമരവീര്യം.

ബലിയര്‍പ്പണ ജാഥകളുടെ
അഗ്നിപടര്‍ന്ന ദിനങ്ങളില്‍
തിരിനാളങ്ങളെ ഓര്‍ക്കാന്‍
ജീവിതത്തില്‍ ആണിയടിച്ചിട്ടു‌ .

പ്രണയം മുഴുവന്‍ ചോര്‍ത്തിയ
സ്നേഹിത
പട്ടാള വഴിവക്കിലെ
ഒലിവു മരത്തില്‍
ചാര നിറത്തില്‍ ചിതറി പൂത്തത് .

കരിഞ്ഞ ഒലീവ് ഇലകളില്‍

തെരുവ് നായ്ക്കള്‍ ബാക്കിയിട്ട

മകളൊരു ചിതല്‍ പുറ്റായ്
നുരച്ചു പൊന്തിയത് .

മണ്ണിലെ വേരുകള്‍കള്‍ക്ക്
അതിരുകള്‍ മെനയുമ്പോള്‍
ഉന്നം തെറ്റാത്ത മകന്‍റെ കല്ലുകള്‍
വെടിയുണ്ടകള്‍ നിശബ്ദമാക്കിയത്‌ .


പുതിയ ജനനങ്ങള്‍ക്ക്
അസ്തമിക്കാത്ത മരണങ്ങള്‍
വീര്യമൊഴിച്ചു പിരിയുമ്പോള്‍
ദീര്‍ഘചതുര കള്ളികളില്‍


ജീവനുള്ള ചരിത്രത്തെ
നിങ്ങള്‍ കടലാസില്‍
കുഴി വെട്ടി മൂടുന്നു .

പകലറുതികളില്ലാത്ത
രണാങ്കണത്തില്‍
നാള്‍വഴികളിലോരോന്നായ്
വേരറ്റു പോകുന്ന
ചുവന്ന വിത്തുകളുടെ
ജാതക കുറിപ്പുകളാണിത്.

ആരും കുറിച്ചു വെക്കാനില്ലാത്ത
ചോര പുരണ്ട ഈ വാക്കുകള്‍
വെടിച്ചീളൂകള്‍ കടന്നു
നാളെ നിന്‍റെ മുന്നിലെത്തിയാല്‍
അതിലൊരു വിപ്ലവകാരിയുടെ
ജീവന്‍റെ നേര്‍ത്ത കനലുണ്ടായിരിക്കും .

2009, ജനുവരി 26, തിങ്കളാഴ്‌ച

....ചില അരമന രഹസ്യങ്ങള്‍



വിശുദ്ധ മറിയത്തിന്‍റെ
ആള്‍ത്താരയില്‍
മാതാവ് മുകളിലേക്ക്
കൈകള്‍ ഉയര്‍ത്തി
ആരയോ പ്രാകുന്നു..


പുത്രന്‍ പാപവും പേറി
ചോര വാര്‍ന്ന കണ്ണുകളുമായി
തലകുനിഞ്ഞു നില്‍ക്കുന്നു.


വിശുദ്ധ നാമങ്ങള്‍ വാഴ്ത്തുന്ന നാവുകള്‍
പുതിയ നാഭി ക്കുഴികള്‍ തേടുമ്പോള്‍
ബലിപീഡയില്‍ ഒരു മണവാട്ടി
സ്വയം സ്വര്‍ഗം പ്രാപിച്ചു കിടക്കുന്നു.


സന്യാസിനിയുടെ തിരുവസ്ത്രവും ചുറ്റി
ഓടുന്ന കാവല്‍ക്കാരനെ പേടിച്ചു
പിശാച് കുരിശിനരുകില്‍
കുന്തിച്ചിരിക്കുന്നു.


നിറഞ്ഞ
കക്കൂസ് കുഴികളില്‍
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ കണ്ടു
തോട്ടികള്‍ ഊറിച്ചിരിക്കുന്നു..


വചനങ്ങളും നടത്തി പോയ
പ്രവാചകനെയോര്‍ത്തു
പുതിയ പഴയ നിയമങ്ങള്‍
വീഞ്ഞ പെട്ടിയില്‍ പിതാവിനെ
മുട്ട് കുത്തി വിളിക്കുന്നു ..


മൂന്നാമതൊരു നിയമത്തിന്‍റെ
ഉയര്‍ത്ത് എഴുനേല്‍പ്പിനായ്‌ ....

2009, ജനുവരി 12, തിങ്കളാഴ്‌ച

കൌതുക ലോകം


ജീവികളുടെ
കൌതുക ലോകത്തില്‍

ചിലന്തി പതുങ്ങി വന്ന്
ഉറുമ്പുകളെ പിടിക്കുന്നു ...

ചിലന്തിയെ എലി കടിച്ചു
എലിയെ അണലി വിഴുങ്ങി
അണലിയെ കീരി കൊന്നു
കീരിയെ കുറുക്കന്‍ പിടിച്ചു

കുറുക്കനെ അടിച്ചു വീഴ്ത്തിയ
പുലിയെ വേട്ടയാടി മനുഷ്യന്‍
ബുദ്ധിയില്‍ അഹങ്കരിച്ചു ...

തെരുവില്‍ നേരം തെറ്റിയെത്തുന്ന
ശവ വണ്ടിയും കാത്തിരിക്കുന്ന
കശാപ്പു ചെയ്യപ്പട്ട മനുഷ്യനെ
നുരച്ചിരിങ്ങിയ ഉറുമ്പുകള്‍
കൌതുകത്തോടെ അരിക്കുന്നു.

ഇന്ത്യന്‍ രസതന്ത്രം


യുദ്ധജ്വരത്തിന്‍ മിത്തുകള്‍
മറന്നേക്കുക
ഉപ്പുകുറുക്കിയ

യുഗപുരുഷനെയും
അണുബോംബുകളുടെ

രസതന്ത്രം
പുതിയ പാഠപുസ്‌തകം.

2009, ജനുവരി 6, ചൊവ്വാഴ്ച

... നിശബ്ദത


ഒരു മെതിയടി
പ്പകയുടെ ഭീകരതയില്‍
ബലിയാടുകളുടെ
വംശഹത്യകള്‍

പരാജയപ്പെട്ട ഇടയന്‍റെ
പാതയിലെ ശൂന്യത
ശൂന്യതയുടെ നിശ്ശബ്ദത
നിശബ്ദതയുടെ അസ്വസ്ഥത
അസ്വസ്ഥതയുടെ വെപ്രാളം
വെപ്രാളത്തിലെ ക്രോധം
ക്രോധത്തിന്റെ യുദ്ധം

മഞ്ഞില്‍ ലില്ലി പൂക്കള്‍
ഇതള്‍ അടര്‍ന്ന്
പൊള്ളിക്കുന്ന കണ്ണീര്‍
പുണ്യ ഭൂമിയിലെ
തടാകങ്ങള്‍ ഉരുക്കുന്നു

ബലി മൃഗങ്ങളുടെ
വിയര്‍പ്പും ചോരയും
കലര്‍ന്ന മുറിവുകളില്‍
ആത്മ വീര്യത്തില്‍
പുത്തന്‍ നാമ്പുകള്‍
കത്തി മുളയ്ക്കുന്നു

ഇപ്പോഴത്തെ എന്‍റെയും
നിന്റെയും നിശബ്ദത
യുദ്ധത്തെക്കാള്‍
ഭയാനകമാണ്
------------------
യുദ്ധ കൊതിയുടെ ബലിയാടുകള്‍.
രാജ്യ മില്ലാത്ത വരോടുള്ള യുദ്ധം .
.മനുഷ്യനും മനുഷ്യത്വത്തിനും എതിരെ ഉള്ളതാണ് .
ഗാസ തികച്ചും ഒരു കണ്ണീര്‍ കാഴ്ച ആകാന്‍ പോകുന്നു.
ആത്മ ധൈര്യവും ജീവനും മാത്രം അവേശേഷിക്കുന്ന
പലസ്തീന്‍ ജനതയ്ക്ക് നമുക്ക്
ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാം.

2009, ജനുവരി 5, തിങ്കളാഴ്‌ച

ദേവദാസി


വിശപ്പിനകത്ത്
ഒരു പെണ്‍പൂ വിരിഞ്ഞു
ഒന്നാമത് കാതുകുത്ത് കല്യാണം
രണ്ടാമത് തിരണ്ടു കല്യാണം
മൂന്നാമത് സ്ത്രീധന കല്യാണം
ഒരു നീണ്ട പട്ടികയുടെ
വിറങ്ങലിച്ച ജനനം .

അഷ്ടമി രോഹിണിയില്‍
ഒരു നേര്‍ച്ച കോഴിയായ്
ഉഴിഞ്ഞു വെക്കപ്പെട്ടവള്‍
ദേവെന്റെയ് ച്ചായാചിത്രം
ആത്മാവിലൊരു
ഒരു വൃതത്തിലുറപ്പിച്ചു .

ഓടക്കുയല്‍ ഊതിയ
മയില്‍ പീലി മോഹങ്ങള്‍
ചുവരിനും മനസ്സിനും ഇടയില്‍
ചന്ദന പുകയൊരു വൃന്ദാവനം
നിലാവില്‍ ദേവനൊരു മനുഷ്യ രൂപം
നീണ്ട ലീലാ വിലാസങ്ങള്‍

ആത്മാവിലൊരു പുതുവെളിച്ചം
പിന്നെ പഴമയുടെ തിമിരം
ഭ്രാന്തിന്‍റെ പുലമ്പലുമായ്
ദേവന്റെ മനുഷ്യവതാരങ്ങള്‍
മുമ്പേ പോയവരുടെ
തനിയാവര്‍ത്തനങ്ങള്‍

താഴെ കുത്തിയൊലിക്കുന്ന പുഴ
നെറ്റിയിലോരന്ത്യ ചുംബനം
രോദനം നേര്‍ത്തൊരു ഞെരുക്കം
ഒരു ചാപിള്ള കൂടി
ആഴ്ന്നു പോകുന്നു.

മുറിവുണങ്ങാത്ത ഗര്‍ഭ പാത്രം
അമര്‍ത്തി പതം നോക്കുമ്പോള്‍
മാറില്‍ ഉറപൊട്ടിയ
മാതൃത്വം കറന്നൊഴിച്ച
പൊള്ളുന്ന ശേഷിപ്പുകള്‍

ചോര ഒട്ടിപിടിച്ച വിരലുകള്‍
ആചരണം തീര്‍ത്ത പഴമയുടെ
അഗ്നിയൂതുമ്പോള്‍
യമുന യുടെയ് കരയിലൊരു
ചുവന്ന തെരുവ്
അവളെയും കാത്തിരുന്നു
..