2009 ഓഗസ്റ്റ് 15, ശനിയാഴ്‌ച


സ്വാതന്ത്ര ദിന ചിന്തകള്‍
--------------------
വിശക്കുമ്പോള്‍
മഴയില്‍ മുളച്ച കിണറ്റിലെ മധുരം
ഭിക്ഷ ചോദിച്ചവളെത്തും ...

പകല്‍ മഴയില്‍ നനഞ്ഞു ഒട്ടിയ
ചരടറ്റ പാവാട
അവളുടെ ഇടത്ത് കൈ വിരലുകള്‍
താങ്ങി നിര്‍ത്തും

അവളുടെ വലതു കൈ
പിച്ച പാത്രത്തിലെ മൂവര്‍ണ്ണ പതാക
നനയാതെ നോക്കും

അടുപ്പില്‍ തിളക്ക്യുന്ന പായസ ചെമ്പിന് മുന്നില്‍
വരിയ്ക്കു നിര്‍ത്തി
മാറില്‍ കൊടി കുത്തി കൊടുക്കുമ്പോള്‍
തിരിയിടുന്ന അവളുടെമുല ക്കണ്ണ്ണ് തടവി രസിച്ച്
ഉച്ചത്തില്‍ വിളിപ്പിക്കണം
മേരാ ഭാരത്‌ മഹാന്‍ ഹേ ....
-----------------------------ഷംസ്

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഒട്ടക മനുഷ്യന്‍

പുഴയുടെ
വാതിലില്‍
ഒരു വടവൃക്ഷം
കാട്ടാറിനെ താരാട്ടി
ഉറക്കുന്നവള്‍
മരതക കാട്ടിലെ
മുത്തശ്ശിയാണവര്‍


തണല്‍
തേടിയവരത്തി
ഉറക്കം നടിച്ചവര്‍
തായ്‌ ഞരമ്പുകള്‍
കൊത്തിപ്പറിച്ച്
പട്ടട വിറകിനായ്‌
മാറ്റി വെച്ചു


ഉടയാളര്‍
ഭരണ കൂടത്തിന്‍
രഥ ചക്രങ്ങള്‍
സിംഹാസനത്തിന്‍
ചുവടു ഉറപ്പിക്കാന്‍
കഴുകു മരങ്ങള്‍
അടിമ തൊഴുത്തുകള്‍
വിഷാഗ്നി മയങ്ങും
ആയുധ പുരകള്‍
അധികാര ചിഹ്നത്തില്‍
തായ്‌ മുറിയാദ്യം
മുറിച്ചു മാറ്റി


അവകാശ ചാര്‍ത്തില്‍
അരമനകള്‍
അന്തപുരങ്ങള്‍
ചിത്രമണി തൊട്ടില്‍
അരയന്ന പല്ലക്ക്
സ്വര്‍ണം പൊതിഞ്ഞ
ശവപ്പെട്ടി കൂടുകള്‍
ആട്യത്ത സംസ്ക്കാര
സ്തൂപങ്ങള്‍ പണിയാന്‍
മേല്‍മുറി പരമ്പരകള്‍
ഈര്‍ന്നു മാറ്റി


കുരിശുകള്‍ മിനാരങ്ങള്‍
യാഗാഗ്നി കുണ്ടങ്ങള്‍
പുരോഹിത പീoങ്ങള്‍
വിശ്വാസ ബിംബങ്ങള്‍
കോലളവില്‍ ശിഖരങ്ങള്‍
ഓരോന്നായ്‌ വീണ്ടും
മുറിച്ചെണ്ണി മാറ്റി


കോടാലി നാക്കില്‍
കാടിന്റെ ചോര
മഴുവിന്റെ കൈകള്‍
തളരാതിരിക്കാന്‍
തലമുറകള്‍ പണ്ടേ
ഒടിയാത്ത കാതല്‍
ഉഴിഞ്ഞു വെച്ചു.


ചില്ലകള്‍ അരിയുമ്പോള്‍
ചിറകറ്റ പക്ഷികള്‍
മരുപ്പച്ച തേടി
ചക്രവാളത്തില്‍
മുടന്തി പറക്കുന്നു
ഭൂമിയുടെ മുലപ്പാല്‍
വറ്റിച്ചെടുത്താല്‍
ഹരിതക നാമ്പിന്റെ
ചുടല പറമ്പ് ...


മരം നാട്ടാലൊരു
മഴത്തുള്ളി വാങ്ങാം
മഴ പെറ്റാലൊരു
അരുവി പിറക്കും
പുഴയുടെ ചുറ്റും
മഴക്കാട് പൂക്കും
മരുതരുവിലൊരു
ബുദ്ധനെ കിട്ടും


മരം മുറിച്ചാല്‍
പുഴ യുണങ്ങും
പുഴ മരിച്ചാല്‍
മരുഭൂമിയാകും
ദാഹത്തിന്‍ നുര
തേറ്റയെടുത്ത്
ഒട്ടക മനുഷ്യനായ്‌
പരിണമിക്കാം ....
---------------------------sHAMs

മതഭ്രാന്തരും മനുഷ്യരും

--------------------------
നിങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടവര്‍
സ്വര്‍ഗ്ഗ വാടിയിലെ
ആപ്പിള്‍ മരത്തില്‍ പൂത്ത
പാപത്തിന്റെ സന്തതി കളെന്നു
സ്വയം ഉരിവിട്ടു പഠിച്ചവര്‍ .


പാപങ്ങള്‍ ചെകുത്താന്റെ
സൂത്രങ്ങളെന്ന് കണ്ടത്തി
ദൈവത്തെ ആവാഹിച്ചെടുക്കാന്‍
മാന്ത്രിക മരുന്ന് തേടുന്നവര്‍ .


അധികാരത്തിന്‍ അമൃത് കൊതിച്ച്
വംശീയതയുടെ പുലി മടയില്‍
ഇടയനെ വിറ്റ ആട്ടിന്‍ പറ്റം.


ചേരി തിരിഞ്ഞ് വര്‍ഗങ്ങള്‍
തലകള്‍ ഉടഞ്ഞു ചരിയുമ്പോള്‍
സ്വാതന്ത്രത്തിന്‍ നാക്ക് നുണഞ്ഞ്
ചുടു ചോര കുടിക്കുന്നവര്‍ .


സ്വര്‍ഗ്ഗ പ്രവേശനത്തിന്
അയല്‍ക്കാരനെ ബലിയര്‍പ്പിച്ചവര്‍
പാപം കഴുകിയ കാണിക്കയായ്
തല കാവല്‍ക്കാരന് കൊടുക്കുന്നവര്‍ .


ഞങ്ങള്‍ മണ്ണില്‍ പിറന്നു
മണ്ണിലൊടുങ്ങുന്നവര്‍ ...


വിയര്‍ത്ത മണ്ണിനെ പെണ്ണാക്കി
ചുറ്റും പരമ്പരകളെ സൃഷ്ടിച്ചവര്‍
ഭൂമിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ഉയര്‍ത്തി
ആത്മാവിനെ പുറം തള്ളിയവര്‍


മന്ത്രങ്ങളും സോത്രങ്ങളും
വിശപ്പില്‍ ദഹിക്കാന്‍ മറന്നവര്‍
വഴികാട്ടി നക്ഷത്രങ്ങളും
തിരുപ്പിറവികളും മുന്നില്‍
നയിക്കാനില്ലാത്തവര്‍...


നിങ്ങളും ഞങ്ങളും നാളെ
നമ്മള്‍ അല്ലന്നു പറയുമ്പോള്‍
ഞങ്ങളൊരു കുരിശ് പണിയും
പ്രവാചകന്‍മാരെ ഓര്‍ക്കാനല്ല
മാലാഖമാരുടെ ചിറകരിയാന്‍
നിങ്ങള്‍ വളര്‍ത്തിയെടുത്ത
ചെകുത്താന്‍മാരെ തളയ്ക്കാന്‍...
-----------------------------------------ഷം
സ്

2009 ജൂലൈ 22, ബുധനാഴ്‌ച

മനസ്സ്‌

---------
തുറന്നു പിടിച്ചാല്‍
ചക്രവാളത്തിലേക്ക്
വെളിച്ചം തേടി
പറന്നു പോകും .
അമര്‍ത്തി പിടിച്ചാല്‍
ചിറ കൊടിയുന്ന
മരണ വെപ്രാളം .
പിടുത്തം തെറ്റിയാല്‍
തിരിഞ്ഞ് കൊത്തും .
മെരുക്കിയെടുക്കാന്‍
കൂട്ടിലടച്ചിട്ടു.
കൂടിനു പുറത്ത്‌ ആളുകള്‍
ചങ്ങല യുമായ്‌
കാത്തിരിക്കുന്നു.
കിളിയെ തുറക്കുന്ന
കൈകളെ പൂട്ടാന്‍
നീ തന്നെ കണ്ടു പിടിച്ച
മരുന്നാണത് .
----------------------sHAMs

2009 ജൂലൈ 18, ശനിയാഴ്‌ച

കണ്ണാടി

-----------
ചങ്ങാതി പിണങ്ങി പ്പോയപ്പോള്‍
ഞാനൊരു കണ്ണാടി വാങ്ങി
ചങ്ങാതി യായ ഒരാള്‍ വിറ്റതാണ് എന്നെ
കണ്ണാടി പറഞ്ഞു .
കണ്ണാടി ചീന്തിനോക്കിയപ്പോള്‍
കരിവാളിച്ചൊരു പാതി മുഖം,
മറു പാതിയില്‍ പഴയൊരു
മരക്കുരിശും
മുപ്പത്‌ വെള്ളിക്കാശും
-------------------ഷംസ്

2009 മേയ് 21, വ്യാഴാഴ്‌ച

പട്ടിണി തിരകള്‍

------------
കോരന്
കുമ്പിളില്‍ നിന്നും
കഞ്ഞി ചട്ടി ദൂരം
എഴുത്തോലകളിലെ
പൊട്ടിച്ചെറിയാനുള്ള
ചങ്ങലയുടെ നീളമാണ്

ചുറ്റികയും
അരിവാളുംഅടര്‍ന്നു പോയ
ചെങ്കടലിന്റെ അടിത്തട്ട്
കോരിയ പാത്രത്തില്‍
കാലം ചേര്‍ത്ത തിരകളില്ല
ചങ്കറ്റ സഖാക്കളുടെ രക്തക്കറ

ദിശ തെറ്റിയ കപ്പിത്താന്‍മാര്‍
പുത്തന്‍ കൂറ്റില്‍ എഴുതിയ
വാറോല യിലെ മുദ്രാവാക്യം ......

രക്തസാക്ഷി നാമം വാഴ്ത്തുക
പണം പിരിക്കുക തൊട്ടികളില്‍
പണിതുയര്‍ത്തുക സൌധങ്ങള്‍
മുദ്രാ വാക്യ തൊഴിലാളികളെ
കഞ്ഞി ചട്ടികള്‍ തീറ്റി പോറ്റും

കോരന്‍ നീട്ടി തുപ്പീ മുറി ബീഡി
ലക്‌ഷ്യം മുഴുവന്‍ മാറി മറിഞ്ഞു
ഉന്മേഷത്തില്‍ വയലേലകളില്‍
ഉത്സാഹത്തിന്‍ കൊടിയേറ്റം
ഒളിവിലിരുന്നു പടയണി ചേര്‍ന്നു

പന്നികൂട്ടില്‍ നോക്കിയിരിക്കും
പട്ടിണിയില്ലാ നേതൃത്വത്തിന്‍
അധിനിവേശ കാറ്റിന്നെതിരെ
പട്ടിണി കനലുകള്‍ നീറി കത്തി

തിരകള്‍ മുഴവന്‍ വറ്റി വരണ്ടു
വിണ്ടു കീറിയ നക്ഷത്രം
ചുവന്ന മണ്ണില്‍ ഉരുകിയൊലിച്ചു

കളകള്‍ വെട്ടി അറച്ച കൈകള്‍
വിത്തുകള്‍ പാകിയ മണ്ണില്‍ തന്നെ
മുഷ്ടി ചുരുട്ടി ചിഹ്നം മാറ്റി
ചുവന്ന കൊടിയില്‍ തുന്നി ചേര്‍ത്തു
മാറ്റം തന്നെ വിപ്ലവ വാക്യം
-----------------------------------ഷംസ്

2009 മേയ് 16, ശനിയാഴ്‌ച

നിഴല്‍

ഗര്‍ഭ സഞ്ചിയില്‍
ഇരുട്ടില്‍ കിട്ടിയ അനക്കം
പുലരിയില്‍ ഉണര്‍ന്ന്
പകലിനോടൊപ്പം വളര്‍ന്നു

അഹങ്കാരത്തിന്റെ നട്ടുച്ച
മധ്യായനതിന്റെ ആലസ്യം
വൈകുന്നേരം
ചക്രശ്വാസം വലിച്ച്
സന്ധ്യയില്‍ ചേക്കേറി

തനിയാവര്‍ത്ത നങ്ങളില്‍
ജന്മാന്തരങ്ങളുടെ
വഴിപ്പൊത്തില്‍
കണയൊടിഞ്ഞ ആയുസ്സ്‌
ലാടം തേഞ്ഞ കാലനെ
ചൂണ്ടലിട്ടിരുന്നു

മാലിന്യങ്ങള്‍ പതിഞ്ഞ
മെതിയടി ചിതലരിച്ച്
ഓര്‍മകളുടെ ആണിയിളകി
ജന്മം തെക്കോട്ട്‌
തല വെച്ചുറങ്ങി

അനാഥമായി
പാതി കത്തിയ ചിത
ആരൊ ഉഴുതു മറിച്ചപ്പോള്‍
തലയോട്ടി പൊട്ടി
ചിറകു കരിഞ്ഞ നിഴല്‍
കാറ്റിലേക്ക് പറന്നു...

വഴിവക്കിലെ
മഹാ മൌന
ശിഖരത്തിലെത്തുന്ന
യാത്രക്കാരെ
ചുണ്ണാമ്പ് ചോദിച്ച്

പേടിപ്പിക്കുന്നു
------------------------ഷംസ്.